ജീവിതക്കടൽ ആഞ്ഞ് തുഴഞ്ഞ്
ഒരുൾ വിങ്ങലിനൊടുവിൽ
ശീതകാറ്റിന്റെ നനവ് മോഹിച്ച്
ഞാൻ നിന്നിലേക്കുണർന്നു
നനവു വറ്റാത്ത സാന്ത്വനത്തിന്റെ
ഉലയൂതി പടർത്താൻ
നിന്നിലേക്ക് മാത്രം
മുറികൂടാത്ത മൗനത്തിന്റെ
ബോധി മരതണലിരുന്ന്
ദുഃഖവും ആനന്ദവും
എന്നെ തൊടുന്നെയില്ലെന്നു
നീ സത്യാസത്യങ്ങളുടെ
ബൗദ്ധിക കാവ്യം രചിക്കുന്നു
പ്രകാശം തേടുക കണ്ടെത്തുക
ഇരുട്ടിനെ മറക്കുക
ഉയിർപ്പിന്റെ ആശ്ചര്യ ചിഹ്നമിട്ട്
ഒരു മിഴിപകർച്ച നീ
എന്നിലേക്കുയർത്തുന്നു
ഓരോ തേങ്ങലുകളിൽ നിന്നും
ഞാൻ പുനർജ്ജനിക്കുന്നു
അന്ധതയുടെ അശാന്തിയിൽ നിന്ന്
ഒരുൾക്കാഴ്ച്ചയുടെ നിറവിൽ
ഞാൻ ശാന്തയാവുന്നു
ജ്ഞാന വിശപ്പുള്ള ധ്യാനമാവുന്നു
