യൂനാൻ രാജാവ് പറഞ്ഞ കഥ

”പ്രജാക്ഷേമ തല്പരനായിരുന്നു സിന്ദ്ബാദ് രാജാവ്. എങ്കിലും മൃഗയാവിനോദമായിരുന്നു അദ്ദേഹത്തിന് മറ്റെന്തിലുമേറെ പ്രിയങ്കരം. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം നായാട്ടിനായി ചെലവഴിച്ചു. നായാട്ടിൽ അദ്ദേഹത്തിന്റെ സഹായിയും സന്തത സഹചാരിയും സമർത്ഥനായ ഒരു പരുന്തായിരുന്നു. പരുന്തിനെ നന്നായി പരിചരിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കാട്ടി. ദീർഘയാത്രകളിൽ ദാഹിക്കുമ്പോൾ പരുന്തിനു കുടിക്കാനായി അതിന്റെ കഴുത്തിലെ സ്വർണ്ണപ്പാത്രത്തിൽ വെള്ളവും കരുതിയിരുന്നു.
പതിവുപോലെ ഒരു നാൾ സിന്ദ്ബാദ് രാജാവ് പരിവാരങ്ങൾക്കൊപ്പം നായാട്ടിനായി ഒരു കൊടുംകാട്ടിലെത്തി. കാട്ടിൽ വലവിരിച്ച്, വാദ്യഘോഷങ്ങൾ മുഴക്കി കാടിളക്കി. ആ ശബ്ദകോലാഹലം കേട്ട് പരിഭ്രമിച്ച മൃഗങ്ങൾ നാലുപാടും ചിതറിയോടി. സ്വർണ്ണനിറമുള്ള ഒരു കലമാനും അക്കൂട്ടത്തിലുണ്ടായിരുന്നു. ആ സ്വർണ്ണമാൻ രാജാവിനെ വല്ലാതെ ആകർഷിച്ചു. എന്തു വില കൊടുത്തും അതിനെ സ്വന്തമാക്കണമെന്ന് അദ്ദേഹം ഉറച്ചു. മാൻ രക്ഷപ്പെടാതെ നോക്കണമെന്ന് രാജാവ് അനുചരന്മാർക്ക് നിർദ്ദേശം നൽകി. അപ്പോൾ അദ്ദേഹത്തെ സന്തോഷിപ്പിച്ചുകൊണ്ട് മാനിന്റെ കാല് വലയിൽ കുടങ്ങി. രാജാവ് അതിനെ പിടികൂടാനായി അടുത്തു ചെന്നു. തൊട്ടു, തൊട്ടില്ല എന്ന നിലയിലെത്തിയതും കലമാൻ പിടഞ്ഞെണീറ്റ് രാജാവിനെ വെട്ടിച്ച് ഓടിക്കളഞ്ഞു.
എന്നാൽ, അങ്ങനെ തോൽവി സമ്മതിക്കാൻ സിന്ദ്ബാദ്
രാജാവ് തയ്യാറായില്ല. സ്വർണ്ണമാനിനെ പിന്തുടർന്ന് പിടികൂടാൻ തന്നെ അദ്ദേഹം ഉറച്ചു. വായുവേഗത്തിൽ പായുന്ന തന്റെ വെള്ള
ക്കുതിരപ്പുറത്തു ചാടിക്കയറി അദ്ദേഹം മാനിനെ പിന്തുടർന്നു. രാജാവിനു വഴികാട്ടാൻ തൊട്ടുമുന്നിലായി പരുന്തും പറന്നു. രാജാവിനു പിടികൊടുക്കാതെ ഒരു രാത്രിയും പകലും മാൻ ശരീരം വെട്ടിച്ച് ഓടി. രാജാവിന് വല്ലാത്ത കോപം വന്നു. തന്നെ ദീർഘനേരം കബളിപ്പിച്ച മാനിനെ കൊന്നുകളയാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഓടിയോടി ഒരു മരുഭൂമിയിലെത്തിയതും സ്വർണ്ണമാനിന്റെ കാലുകൾ പഞ്ചാരമണലിൽ പുതഞ്ഞുപോയി. അതുകണ്ട പരുന്ത് മാനിന്റെ കണ്ണുകൾ കൊത്തിപ്പൊട്ടിച്ചു. അപ്പോഴേക്കും രാജാവും അവിടെയെത്തി. അനങ്ങാനാവാതെ നിന്നുപോയ മാനിന്റെ തല രാജാവിന്റെ ഒറ്റവെട്ടിന് തെറിച്ച് നിലത്തുവീണു! അവിടമെങ്ങും ചുടുചോര പടർന്നു. അപ്പോൾ മാത്രമാണ് സിന്ദ്ബാദ് രാജാവിന്റെ കോപം അല്പമെങ്കിലും തണുത്തത്.
ദീർഘയാത്ര കൊണ്ട് സിന്ദ്ബാദ് രാജാവ് ആകെ തളർന്നുപോയിരുന്നു. കലശലായ വിശപ്പും ദാഹവും അദ്ദേഹത്തെ അലട്ടി. പക്ഷേ, മരുഭൂമിയിൽ വെള്ളവും ഭക്ഷണവും എങ്ങനെ കിട്ടാനാണ്? രാജാവ് ഒരിറ്റുവെള്ളത്തിനായി നാലുപാടും നോക്കി. പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. കുറച്ചകലെയായി നിൽക്കുന്ന ഒരു വൃക്ഷത്തിൽ നിന്ന് വെള്ളം ഒഴുകിയിറങ്ങുന്നു. തന്റെ അവസ്ഥയറിഞ്ഞ് പരമശക്തൻ കാണിച്ചുതന്നതാവും ആ ജലമെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം കൂടുതലൊന്നും ആലോചിക്കാതെ അങ്ങോട്ടു നടന്നു. പരുന്തിന്റെ കഴുത്തിലെ സ്വർണ്ണപ്പാത്രം ഊരിയെടുത്ത് അതിൽ ആ ജലം നിറച്ചു. നല്ല തണുപ്പുള്ള ആ വെള്ളം കുടിക്കാനോങ്ങിയതും പരുന്ത് ശരവേഗത്തിൽ പാഞ്ഞുവന്ന് ആ പാത്രം കൊത്തിമറിച്ചിട്ടു. പരുന്തിന്റെ വകതിരിവില്ലാത്ത ആ പ്രവൃത്തി രാജാവിനെ ക്ഷുഭിതനാക്കി. പരുന്തിന് എന്തോ കൈപ്പിഴ പറ്റിയതാണെന്നു കരുതി അദ്ദേഹം ആ പാത്രത്തിൽ വീണ്ടും വെള്ളം നിറച്ചു. അത് ചുണ്ടോടടുപ്പിച്ചതും പരുന്ത് വീണ്ടും പാത്രം തട്ടിമറിച്ചു. അതോടെ രാജാവിന് നിയന്ത്രണം വിട്ടു. അദ്ദേഹം കരയിലെ തോലുറയിൽ നിന്നും വാളൂരി ഒറ്റവീശ്! പരുന്തിന്റെ ചിറകുകൾ അറ്റുവീണു! കഠിനമായ വേദനയ്ക്കിടയിലും അത് മരത്തിലേക്കു നോക്കി കരഞ്ഞുകൊണ്ട് തളർന്നു നിലംപതിച്ചു. അധികം കഴിയും മുമ്പേ പരുന്ത് ചത്തുവീണു.
സിന്ദ്ബാദ് രാജാവ് അപ്പോഴാണ് ആ കാഴ്ച കാണുന്നത്. മരത്തിന്റെ ഇലകൾക്കിടയിലും ശാഖകളിലും കെട്ടുപിണയുന്ന കരിമൂർഖൻമാർ! അവയുടെ വായിൽ നിന്നിറ്റുന്ന കൊടും വിഷ
മാണ് വെള്ളമെന്നു കരുതി താൻ കുടിക്കാൻ തുടങ്ങിയതെ
ന്നറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. തന്റെ ജീവൻ രക്ഷിക്കാൻ
ശ്രമിച്ച പരുന്തിനെ കൊലപ്പെടുത്തിയതിൽ പശ്ചാത്തപിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു.
കഥ പറഞ്ഞുകേട്ട ശേഷം യൂനാൻ രാജാവ് മന്ത്രിയുടെ നേരെ തിരിഞ്ഞു.
”നിങ്ങളുടെ വീൺവാക്കു കേട്ട് ഞാൻ കൊട്ടാരം വൈദ്യനെ കൊലപ്പെടുത്തിയാൽ സിന്ദ്ബാദ് രാജാവിന്റെ അവസ്ഥ എനിക്കും വരുമായിരുന്നില്ലേ? എന്റെ ദുഃഖം കാണുകയാണോ നിങ്ങളുടെ ലക്ഷ്യം?”
”മഹാരാജാവേ, അങ്ങ് വികാരത്തിന് അടിപ്പെടുന്നത് ഉചിതമല്ല. യാഥാർത്ഥ്യബോധത്തോടെ ആലോചിച്ചാൽ വൈദ്യന്റെ കുബുദ്ധിയെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് അങ്ങേയ്ക്ക് ബോധ്യപ്പെടും. അല്ലാത്തപക്ഷം, വഞ്ചിതനായ രാജകുമാരന്റെ അവസ്ഥയാവും അങ്ങേയ്ക്കും. ആ കഥ അങ്ങ് കേട്ടിട്ടുണ്ടാവാനിടയില്ല.”
മന്ത്രി പറഞ്ഞു.
”ആ കഥ കേൾക്കാൻ എനിക്ക് ആഗ്രഹമുണ്ട് മന്ത്രീ”
രാജാവ് കാതുകൂർപ്പിച്ചിരുന്നു.
”പറയാം. രാജാവും രാജകുമാരനും മന്ത്രിയും രാക്ഷസിയുമൊക്കെയുള്ള ആ കഥ ഒരേസമയം അങ്ങയെ ആനന്ദിപ്പിക്കാതെയും ചിന്തിപ്പിക്കാതെയുമിരിക്കില്ല. കേട്ടോളൂ.”
മന്ത്രി കഥയ്ക്ക് വട്ടംകൂട്ടി.
രാജാവും ഒന്നിളകിയിരുന്നു.

Share this:

Recently added