സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘മാതംഗലീല’: ഉടലധികാരത്തിന്റെയും വംശമുറിവുകളുടെയും ഗജപുരാണം
മലയാള നോവൽ സാഹിത്യത്തിൽ ചില കൃതികൾ കഥ പറയാനായി മാത്രം വരുന്നതല്ല; ഒരു കാലഘട്ടം മറച്ചുവെച്ച മുറിവുകൾ വീണ്ടും തുറന്ന് കാണിക്കാനാണ് അവ എത്തുന്നത്. വായിച്ചുതീർന്നിട്ടും മനസ്സിൽ ഒരു ഭാരം അവശേഷിപ്പിക്കുന്ന, കഥാപാത്രങ്ങളെക്കാൾ ശക്തമായി ചില ശബ്ദങ്ങൾ നമ്മുടെ ഉള്ളിൽ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്ന അത്തരം നോവലുകളുടെ കൂട്ടത്തിൽ നിർഭയമായി ചേർക്കാവുന്ന കൃതിയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മാതംഗലീല. ആദ്യം കേൾക്കുമ്പോൾ ഒരു ആനക്കഥയുടെ സൂചന നൽകുന്ന ഈ ശീർഷകം, വായനയിലുടനീളം മറ്റൊരു അർത്ഥവ്യാപ്തിയിലേക്ക് വളരുന്നു — ഇവിടെ ആനയെ മെരുക്കുന്ന ശാസ്ത്രമല്ല മുഖ്യം; മനുഷ്യനെ മെരുക്കി അടക്കിവെച്ച ജാതിവ്യവസ്ഥയുടെ ദീർഘമായ ക്രൂരചരിത്രമാണ് യഥാർത്ഥ വിഷയവസ്തു.
ഈ നോവൽ വായിച്ചിറങ്ങുമ്പോൾ മനസ്സിലാകുന്നത് കേരളീയ നവോത്ഥാനത്തിന്റെ വിജയഗാഥകൾക്കടിയിൽ ഇനിയും ഉണങ്ങാതെ കിടക്കുന്ന അനേകം രക്തപ്പാടുകൾ ഉണ്ടെന്ന സത്യം തന്നെയാണ്. സമത്വം, പുരോഗതി, ഭൂപരിഷ്കാരം, സാമൂഹികമാറ്റം എന്നീ പ്രചാരിത വാക്കുകൾ ഒരു സമൂഹത്തിന്റെ മേൽപ്പാളിയെ മാത്രമാണ് മിനുക്കിയതെങ്കിലും, അതിന്റെ അസ്ഥിമജ്ജയിൽ കിടന്നിരുന്ന ജാതിഭയം, ജാതിഅവമാനം, ജാതിസ്മൃതി എന്നിവയെ അത്ര എളുപ്പം മായ്ച്ചുകളയാനായില്ലെന്ന് മാതംഗലീല നിരന്തരം ഓർമ്മിപ്പിക്കുന്നു.
സന്തോഷ് ഏച്ചിക്കാനം ഇവിടെ ചരിത്രം എഴുതുന്നില്ല; ചരിത്രം ശരീരങ്ങളിൽ എങ്ങനെ പതിയുന്നു എന്ന് കാണിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ നോവലിലെ ഏറ്റവും വലിയ രാഷ്ട്രീയവാചകം ഒരു മുദ്രാവാക്യമല്ല, ഒരു അനുഭവസാക്ഷ്യമാണ്: “തേച്ചാലും കുളിച്ചാലും പോകാത്ത ഒന്നാണ് ജാതി; അത് അസ്ഥിയുടെ ഉള്ളിൽ മജ്ജയായി പടർന്നുനിൽക്കുന്നു.” ഈ ഒറ്റവരി മുഴുവൻ കൃതിയുടെ ആശയഗർഭത്തെ സംക്ഷിപ്തമായി ചുമക്കുന്നു.
ജാതി എന്നത് പുറത്തുള്ള സാമൂഹിക വിഭജനമാത്രമല്ല; അത് ശരീരത്തിന്റെ ഓർമ്മയായി, ആത്മാഭിമാനത്തിന്റെ വിള്ളലായി, തലമുറകളിലൂടെ പകരുന്ന അദൃശ്യ നാണക്കേടായി മനുഷ്യന്റെ ഉള്ളിൽ കുടിയേറിക്കിടക്കുന്നു.
മാതംഗലീലയുടെ ഏറ്റവും വലിയ കലാസാഫല്യം ;ജാതിയെക്കുറിച്ച് പ്രഭാഷണം നടത്തുന്നില്ല; ജാതി ശരീരങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് അനുഭവിപ്പിക്കുന്നുഎന്നതാണ്. മനുഷ്യശരീരം സ്വതന്ത്ര സത്തയല്ല. അത് നിരന്തരം നോക്കപ്പെടുന്ന, അളക്കപ്പെടുന്ന, വിലയിരുത്തപ്പെടുന്ന, നിയന്ത്രിക്കപ്പെടുന്ന ഒരു രാഷ്ട്രീയപ്രദേശം തന്നെയാണ്. ആരെ തൊടാം, ആരെ തൊടരുത്; ആരെ സ്നേഹിക്കാം, ആരെ സ്നേഹിക്കരുത്; ആരുടെ ശരീരം പണിക്ക്, ആരുടെ ശരീരം ആസ്വാദനത്തിന് — ഈ അസമത്വനിയമങ്ങളുടെ നിശ്ശബ്ദ നിയമപുസ്തകമാണ് ജാതിസമൂഹം. ആ നിലയിൽ ഈ നോവൽ ശരിക്കും ഒരു body politics-ന്റെ മലയാള പാഠമാണ്.
ആനയെ മെരുക്കുന്ന പ്രാചീന ശാസ്ത്രവിധിക്കാണ് ‘മാതംഗലീല’ )തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത്)
എന്ന പേര്. വന്യവും ഉഗ്രവുമായ മഹാശരീരത്തെ ചങ്ങലകൊണ്ടും പട്ടിണികൊണ്ടും പരിശീലനകൊണ്ടും മനുഷ്യന്റെ കല്പനയ്ക്കനുസരിച്ച് ചലിക്കുന്ന ഒരു വിധേയ ജീവിയാക്കി മാറ്റുന്ന പ്രക്രിയ. സന്തോഷ് ഏച്ചിക്കാനം ഈ രൂപകത്തെ അതിശയകരമായി മറിച്ചിടുന്നു. ആനയെ അടക്കാനുള്ള ശാസ്ത്രം ഇവിടെ മനുഷ്യനെ അടക്കിവെച്ച ജാതിവ്യവസ്ഥയുടെ ഗൂഢരചനയുമായി സമാന്തരമായി സഞ്ചരിക്കുന്നു. ആനയുടെ കാലിൽ ഇടുന്ന ഇരുമ്പുചങ്ങലയും, മനുഷ്യന്റെ മനസ്സിൽ ഇടുന്ന ജാതിചങ്ങലയും തമ്മിൽ വ്യത്യാസം വലുതല്ല. ഒന്നിന് ശബ്ദമുണ്ട്; മറ്റൊന്നിന് ഇല്ല. പക്ഷേ രണ്ടും സ്വാതന്ത്ര്യത്തെ ഒരേ ക്രൂരതയോടെ തളയ്ക്കുന്നു.
അതുകൊണ്ടാണ് ഈ നോവലിൽ ആന ഒരു മൃഗമെന്ന നിലയിൽ മാത്രം നിലനിൽക്കാത്തത്. അത് ശക്തിയുടെ പ്രതീകവുമാണ്, അപമാനിക്കപ്പെട്ട മഹത്വത്തിന്റെ സ്മാരകവുമാണ്, ഓർമ്മകൾ സംഭരിക്കുന്ന ജീവിച്ചിരിക്കുന്ന പാറയുമാണ്. ആനയുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന മുറിവുകൾ വെറും പരിശീലനത്തിന്റെ പാടുകളല്ല; അടിമത്തത്തിന്റെ ചരിത്രരേഖകളാണ്. ഒരിടത്ത് എഴുത്തുകാരൻ സൂചിപ്പിക്കുന്നതുപോലെ, ആനയുടെ മസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നത് അലങ്കാരങ്ങളുടെ കഥയല്ല, തലമുറകളായി സഹിച്ചുനിൽക്കുന്ന മൗനവിലാപങ്ങളാണ്. ഈ നിരീക്ഷണം മനുഷ്യരിലേക്കും കൃത്യമായി ബാധകമാകുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ശരീരങ്ങളിലും അങ്ങനെ തന്നെ വായിക്കാനാവാത്ത ചരിത്രലിപികൾ കൊത്തിവെച്ചിരിക്കുന്നു.
നോവലിന്റെ പശ്ചാത്തലമായി 1970-കളെ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല. കേരളം നവോത്ഥാനത്തിന്റെ വെളിച്ചത്തിൽ സ്വയം അഭിമാനിച്ചിരുന്ന, ഭൂപരിഷ്കാരത്തിന്റെ രാഷ്ട്രീയം പുതിയ സമത്വസങ്കൽപ്പങ്ങൾ ഉയർത്തിയിരുന്ന, ഇടതുപക്ഷ സാമൂഹ്യനീതിവാദം തെരുവുകളിലും വേദികളിലും ശക്തമായി മുഴങ്ങിയിരുന്ന ഒരു കാലം. പക്ഷേ ആ പ്രഘോഷണങ്ങളുടെ അടിയിലൊളിച്ചിരുന്ന ഗ്രാമീണ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. പഴയ ജന്മിത്തത്തിന്റെ മുഖം മാറിയെങ്കിലും അതിന്റെ നാഡികൾ വിച്ഛേദിക്കപ്പെട്ടിരുന്നില്ല. നമ്പൂതിരിയാധിപത്യം പണാധിപത്യമായി മാറി; ഭൂമിയുടമസ്ഥത രാഷ്ട്രീയ സ്വാധീനമായി മാറി; എന്നാൽ കീഴാളശരീരത്തോടുള്ള അവജ്ഞയുടെ ഭാഷ മാറിയില്ല. ഈ മറവുപുരയെ തുറന്നുകാണിക്കുന്നതാണ് മാതംഗലീലയുടെ രാഷ്ട്രീയ ധൈര്യം.
ഇവിടെയുള്ള തെച്ചോരൻ എന്ന കഥാപാത്രം അതുകൊണ്ട് സാധാരണ കഥാപാത്രമല്ല; ജാതിസ്മൃതിയുടെ ജീവിച്ചിരിക്കുന്ന പാഠപുസ്തകമാണ്. അവൻ അനുഭവിക്കുന്ന അപമാനങ്ങൾ വ്യക്തിപരമാണെന്ന് തോന്നിച്ചാലും അവയുടെ വേര് വ്യക്തിയിൽ അല്ല, വംശത്തിൽ ആണെന്ന് നാം കാണുന്നു. സ്വന്തം ശരീരം പോലും തനിക്കു പൂർണ്ണമായി സ്വന്തമല്ലെന്ന ബോധം അവനെ വിട്ടുമാറുന്നില്ല. അവൻ എതിർക്കുന്നു, പൊരുതുന്നു, സ്നേഹിക്കാൻ ശ്രമിക്കുന്നു, സ്വന്തമായ മനുഷ്യാവകാശം ആവശ്യപ്പെടുന്നു; എന്നാൽ ഓരോ ചുവടിലും സമൂഹം അവനെ ഓർമ്മിപ്പിക്കുന്നത് അവന്റെ ശരീരത്തിന്റെ ജാതിചിഹ്നമാണ്. അതുകൊണ്ടുതന്നെ അവന്റെ ഉള്ളിൽ ഉയരുന്ന ചോദ്യം നോവലിന്റെ ഏറ്റവും ഭീകരമായ ആത്മസംഭാഷണമായി മാറുന്നു: “ഞാൻ പോരാടുന്നത് വ്യവസ്ഥയോടാണോ, അതോ എന്റെ ഉള്ളിലേക്ക് കയറിയിരിക്കുന്ന ആത്മനിന്ദയോടോ?”
ഈ ചോദ്യം നിർണായകമാണ്. കാരണം ജാതിയെന്ന അടിച്ചമർത്തൽ പുറത്തുനിന്നുള്ള പീഡനത്തിൽ മാത്രം അവസാനിക്കുന്നില്ല; അത് അടിച്ചമർത്തപ്പെട്ടവന്റെ ആത്മബോധത്തെയും വിഷമാക്കുന്നു. സ്വന്തം ശരീരം തന്നെ അപര്യാപ്തമാണെന്ന തോന്നൽ, സ്വന്തം ജന്മം തന്നെ കുറ്റമാണെന്ന അനാവൃത ലജ്ജ, സ്നേഹിക്കാൻ പോലും യോഗ്യതയില്ലെന്ന ആത്മസംശയം — ഇവയൊക്കെ ജാതിയുടെ മാനസിക വിജയങ്ങളാണ്. തെച്ചോരന്റെ സംഘർഷം ഈ അകത്തെ യുദ്ധത്തിന്റെ രൂപമാണ്.
വെളുത്ത പാർവ്വതിയോടുള്ള അവന്റെ ആകർഷണം വെറും പ്രണയവികാരമായി വായിക്കാനാവില്ല. അത് സാമൂഹിക വിലക്കിന്റെ അതിർത്തി തൊടാനുള്ള ഒരിനം അവബോധരഹിത കലാപമാണ്. സവർണ്ണസൗന്ദര്യത്തിന്റെ പ്രതിനിധിയായി നിലകൊള്ളുന്ന പാർവ്വതി, തെച്ചോരന്റെ മുന്നിൽ ഒരേസമയം മോഹവും വിലക്കും ആകുന്നു. അവളിലേക്കുള്ള അവന്റെ ചലനം ഒരു മനുഷ്യന്റെ പ്രണയയാത്ര മാത്രമല്ല; തനിക്കു നിരോധിച്ച ലോകത്തിലേക്കുള്ള അനധികൃത പ്രവേശനശ്രമമാണ്. അതേസമയം സെൽവിയോടുള്ള അടുപ്പം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു — അവിടെ സ്നേഹം സഹമുറിവുകളുടെ തിരിച്ചറിവാണ്; ശരീരങ്ങൾ പരസ്പരം ആശ്വാസം നൽകുന്ന ഒരു മൗനഭാഷയാണ്. ഈ രണ്ട് ബന്ധങ്ങളിലൂടെയും നോവൽ തെളിയിക്കുന്നത്, ജാതിസമൂഹത്തിൽ പ്രണയത്തിനുപോലും സ്വതന്ത്രമായ ഒരു ആകാശമില്ല എന്നതാണ്.
തിരുമിറ്റക്കോട് ബാലകൃഷ്ണൻ എന്ന കഥാപാത്രം നോവലിന്റെ മറ്റൊരു വിചിത്ര ശക്തികേന്ദ്രമാണ്. യാഥാർത്ഥ്യത്തിന്റെയും മാന്ത്രികത്തിന്റെയും അതിരുകളിൽ നിലകൊള്ളുന്ന ഈ സാന്നിധ്യം പ്രതികാരത്തിന്റെ ഉപബോധരൂപമായി വായിക്കാം. നീതി നിഷേധിക്കപ്പെട്ട സമൂഹങ്ങൾ പലപ്പോഴും നിയമത്തിൽ വിശ്വസിക്കാതെ പുരാണത്തിലും മായാവിദ്യയിലും പ്രതികാരത്തിന്റെ പ്രതീകങ്ങൾ സൃഷ്ടിക്കുന്നു. ബാലകൃഷ്ണൻ അത്തരമൊരു അടിഞ്ഞുകൂടിയ സാമൂഹിക അവബോധത്തിന്റെ സൃഷ്ടിയാണ്. അവന്റെ സാന്നിധ്യം നോവലിനെ യാഥാർത്ഥ്യവാദത്തിന്റെ ഒറ്റപാളിയിൽ നിന്ന് ഉയർത്തി ജനകീയ പുരാണത്തിന്റെ കറുത്ത തിളക്കത്തിലേക്ക് കൊണ്ടുപോകുന്നു.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ആഖ്യാനമികവ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇക്കാലത്ത് ആശയപ്രാധാന്യം കൂടിയ പല നോവലുകളും പ്രബന്ധഭാരത്തിൽ കഥയെ ശ്വാസംമുട്ടിക്കുന്നതായി കാണാം. പക്ഷേ മാതംഗലീലയിൽ ആശയം കഥയ്ക്കു മേൽ പതിച്ചിട്ടില്ല; കഥയുടെ ഉള്ളിൽ തന്നെ രക്തമായി സഞ്ചരിക്കുന്നു. എഴുത്തുകാരൻ കാണിച്ചുതരുന്നു, പ്രഖ്യാപിക്കുന്നില്ല. മദജലത്തിന്റെ കനം, ഈർപ്പമുള്ള ആനത്തോലിന്റെ ഗന്ധം, ചങ്ങല വലിച്ചിഴയ്ക്കുന്ന ഇരുമ്പൊച്ച, പൊടിപിടിച്ച ഗ്രാമവഴികൾ, ഉത്സവത്തിന്റെ കൃത്രിമ പ്രകാശം, രാത്രിയിലെ കാട്ടുചൂളം — ഈ സകല ഇന്ദ്രിയാനുഭവങ്ങളും വായനക്കാരനെ നോവലിന്റെ ഭൗതിക ലോകത്തിനകത്ത് നിർത്തുന്നു. അതുകൊണ്ടാണ് ഈ കൃതി വായിക്കുമ്പോൾ ദൃശ്യങ്ങൾ മാത്രമല്ല, ഗന്ധങ്ങളും ശബ്ദങ്ങളും നമ്മോടൊപ്പം സഞ്ചരിക്കുന്നത്.
ഈ ഇന്ദ്രിയയാഥാർത്ഥ്യത്തിനൊപ്പം എഴുത്തുകാരൻ വളരെ സൂക്ഷ്മമായി ഒരു മാന്ത്രിക നിഴലും പരത്തുന്നുണ്ട്. ചില സംഭവങ്ങൾ കൃത്യമായി വിശദീകരിക്കപ്പെടുന്നില്ല; ചില പ്രതികാരങ്ങൾ യുക്തിക്ക് അതീതമായി തോന്നുന്നു; ചില ഓർമ്മകൾ വ്യക്തികളുടെതിനെക്കാൾ വംശത്തിന്റെതുപോലെ അനുഭവപ്പെടുന്നു. ഈ അപൂർണ്ണവിശദീകരണങ്ങൾ തന്നെയാണ് നോവലിന് ഒരു ഗജപുരാണസ്വഭാവം നൽകുന്നത്. ഇവിടെ ആന ഒരു ജീവി മാത്രമല്ല, ഒരു വംശത്തിന്റെ സംയുക്തബോധമാണ്; ഇവിടെ മനുഷ്യൻ ഒരു വ്യക്തി മാത്രമല്ല, തലമുറകളായി അപമാനിക്കപ്പെട്ട ശരീരങ്ങളുടെ പുനർജന്മമാണ്.
മലയാളത്തിലെ ജാതിവിഷയക നോവലുകളുടെ പാരമ്പര്യത്തിൽ മാതംഗലീലയെ വേറിട്ട് നിർത്തുന്നത് ഇതാണ്: ഇത് ജാതിഹിംസയെ പുറത്തുള്ള സാമൂഹിക സംഭവമായി മാത്രം രേഖപ്പെടുത്തുന്നില്ല; ജാതി എങ്ങനെ ശരീരസ്മൃതിയാകുന്നു എന്ന് അന്വേഷിക്കുന്നു. ഒരിക്കൽ അനുഭവിച്ച അപമാനം തീരുന്നില്ല; അത് പേശികളിൽ കുടിയേറുന്നു. ഒരിക്കൽ കേട്ട നിന്ദാവാക്ക് മാഞ്ഞുപോകുന്നില്ല; അത് ശ്വാസത്തിന്റെ താളത്തിൽ തിരിച്ചുവരുന്നു. ഒരിക്കൽ നിഷേധിക്കപ്പെട്ട സ്നേഹം അവസാനിക്കുന്നില്ല; അത് തലമുറകളുടെ ആത്മവിശ്വാസക്കുറവായി പകരുന്നു. ഈ വംശസ്മൃതികളുടെ ദീർഘനിലവിളി കേൾപ്പിക്കുന്നതിനാലാണ് ഈ നോവൽ വായനയെ അതിജീവിച്ച് അനുഭവമായി മാറുന്നത്.
സന്തോഷ് ഏച്ചിക്കാനം ഈ കൃതിയിലൂടെ ചോദിക്കുന്ന ഏറ്റവും അസ്വസ്ഥമാക്കുന്ന ചോദ്യം ഇതാണ്: നവോത്ഥാനത്തിന്റെ ഭാഷ പഠിച്ച ഒരു സമൂഹം തന്റെ ജാതിമനസ്സിനെ യഥാർത്ഥത്തിൽ ഉപേക്ഷിച്ചോ? പുറത്തേക്ക് പുരോഗമനത്തിന്റെ വാക്കുകൾ സംസാരിച്ചാലും ഉള്ളിൽ ഇപ്പോഴും ചങ്ങലകളുടെ കിലുക്കം സൂക്ഷിക്കുന്നില്ലേയെന്ന്? ഈ ചോദ്യം നോവലിന്റെ കാലപരിധിയെ മറികടക്കുന്നു. 1970-കളുടെ ഗ്രാമം മാത്രമല്ല, ഇന്നത്തെ കേരളവും ഈ ചോദ്യം കേൾക്കേണ്ടിവരുന്നു. രൂപങ്ങൾ മാറിയെങ്കിലും ശരീരങ്ങളെ വിലയിരുത്തുന്ന കാഴ്ച മാറിയോ? സ്നേഹത്തിന് ജാതി ഇന്നും മതിലാകുന്നില്ലേയോ? വിദ്യാഭ്യാസവും സാമ്പത്തികമുന്നേറ്റവും ആത്മനിന്ദയുടെ ആഴം മായ്ച്ചുകളഞ്ഞോ? ഈ അസ്വസ്ഥതകളാണ് മാതംഗലീലയെ സമകാലികമാക്കുന്നത്.
മാതംഗലീലയെ ജാതിവിരുദ്ധ നോവൽ അല്ല. അങ്ങനെ വിശേഷിപ്പിച്ചാൽ അതിന്റെ കലാപരവും മാനസികവുമായ വ്യാപ്തി ചുരുങ്ങിപ്പോകും. ഇത് മനുഷ്യശരീരത്തിൽ എഴുതപ്പെട്ട അടിമത്തത്തിന്റെ ലിപികൾ വായിച്ചെടുക്കുന്ന നോവലാണ്; ആനയുടെ മഹാശരീരത്തിൽ മനുഷ്യവംശത്തിന്റെ മുറിവുകൾ കാണിക്കുന്ന ഗജപുരാണമാണ്; സമത്വത്തിന്റെ പൊതു പ്രഭാഷണങ്ങൾക്ക് അടിയിൽ ഇനിയും പുളഞ്ഞുകിടക്കുന്ന ജാതിസ്മൃതികളുടെ ഭീതിദായക സാക്ഷ്യപത്രമാണ്.
വായിച്ചു തീരുമ്പോൾ കഥ അവസാനിക്കുന്നില്ല. എവിടെയോ ഒരു ചങ്ങല നീങ്ങുന്ന ശബ്ദം ഇനിയും കേൾക്കുന്നു. ആദ്യം അത് ആനയുടെ കാലിൽ നിന്നാണെന്ന് തോന്നും. കുറച്ച് കഴിഞ്ഞാൽ മനസ്സിലാകും — അത് കേരളത്തിന്റെ സാമൂഹികമനസ്സിൽ നിന്നുയരുന്ന ശബ്ദമാണ്. അതിലും ഭയാനകം, ഒടുവിൽ തിരിച്ചറിയുന്നത് അത് നമ്മുടെ ഉള്ളിൽ നിന്നുമാണെന്ന സത്യമാണ്.
oമലയാളസാഹിത്യത്തിൽ ആന.
മലയാള സാഹിത്യത്തിൽ ആന വെറും മൃഗമല്ല; അത് ഒരേസമയം അധികാരത്തിന്റെ ആഭരണവും നഷ്ടപ്പെട്ട പ്രഭുത്വത്തിന്റെ ഓർമ്മച്ചിഹ്നവും, വന്യസ്വാതന്ത്ര്യത്തിന്റെ മഹാരൂപവും, മനുഷ്യന്റെ ക്രൂരപരിശീലനത്തിന് വിധേയമായ അടിമശരീരവും കൂടിയാണ്. അതുകൊണ്ടുതന്നെ നമ്മുടെ സാഹിത്യത്തിൽ ആനയെ ആസ്പദമാക്കി പിറന്ന കൃതികൾ പലതുണ്ടെങ്കിലും അവയുടെ ഭൂരിഭാഗവും രണ്ടുതരത്തിലേക്കാണ് വഴിമാറിയത് — ഒരുവിഭാഗം ആനയെ മഹിമയുടെയും ഉത്സവാചാരത്തിന്റെയും സാംസ്കാരിക വിസ്മയത്തിന്റെയും പ്രതീകമാക്കി ചിത്രീകരിച്ചു; മറ്റൊരുവിഭാഗം ആനയുടെ വന്യപ്രകൃതിയെയും മനുഷ്യലോഭത്തെയും പരിസ്ഥിതി നാശത്തെയും കുറിച്ചുള്ള ദുഃഖഗാഥയായി ആവിഷ്കരിച്ചു. കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘ആനക്കാരൻ’ പോലുള്ള രചനകളിൽ ആനയും പാപ്പാനും തമ്മിലുള്ള അടുപ്പം മനുഷ്യ–മൃഗ സഹവർത്തിത്വത്തിന്റെ കരുണാഭാവത്തിൽ നിൽക്കുമ്പോൾ, ഉണ്ണികൃഷ്ണൻ പുതൂർ രചിച്ച ‘ആനപ്പക’,ആനകളും മനുഷ്യരും തമ്മിലുള്ള വൈകാരികവും സങ്കീർണ്ണവുമായ ബന്ധങ്ങളെയാണ് ചർച്ച ചെയ്തത്. പുതുകാലത്ത് വിനോയ് തോമസിന്റെ Elephantam Misophantam വന്യആനയെ മനുഷ്യഹിംസയ്ക്കെതിരായ പരിസ്ഥിതിപുരാണമാക്കി ഉയർത്തുന്നു; അവിടെ ആന ഭൂമിയുടെ ആദിമനീതിയുടെ പ്രതിനിധിയാണ്, മനുഷ്യൻ അധിനിവേശിയായ ദുഷ്ടശക്തി. അതുപോലെ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ “എന്റെ ഉപ്പപ്പാക്കൊരാന ഉണ്ടായിരുന്നു” എന്ന വാചകത്തിൽ ആന കുടുംബപ്രഭുത്വത്തിന്റെ പാഴ്മഹത്വസ്മൃതിയായി മാറുന്നു; നഷ്ടപ്പെട്ട സാമൂഹിക ഉന്നതിയുടെ ഒരു പരിഹാസചിഹ്നം. കവിതാഭൂമിയിലേക്കു വന്നാൽ ‘സാഹ്യന്റെ മകനി’ൽ പശ്ചിമഘട്ടത്തിന്റെ കാട്ടുശക്തിയും മണ്ണിന്റെ ആദിമജൈവതയും പ്രതിനിധീകരിക്കുന്ന മഹാമൃഗസാന്നിധ്യമായി ആന ഉയർന്നുനിൽക്കുന്നു; പ്രകൃതിയുടെ ഗർഭത്തിൽ നിന്ന് പുറപ്പെട്ട അഭിമാനജീവി എന്നൊരു ദൃശ്യഗംഭീരത അവിടെ സൃഷ്ടിക്കപ്പെടുന്നു. ഉണ്ണി ആർ. എഴുതിയ ‘ലീല’ എന്ന കഥ,പുരുഷാധികാരത്തിന്റെ (Patriarchy) അത്യന്തം ഭീകരവും വൈകൃതവുമായ മുഖത്തെയാണ് അഭിസംബോധന ചെയ്യുന്നത്. ആനയെയും പെണ്ണിനെയും ഒരേപോലെ മെരുക്കി തന്റെ ഭ്രാന്തമായ ഫാന്റസികൾക്ക് കീഴിലാക്കാൻ ശ്രമിക്കുന്ന പുരുഷന്റെ അധികാരമോഹത്തെയാണ് ലീല എന്ന കഥ വിചാരണ ചെയ്യുന്നത് .
എന്നാൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ മാതംഗലീല ഈ സമ്പൂർണ പാരമ്പര്യത്തിൽ നിന്ന് നിർണായകമായി വ്യത്യസ്തമാകുന്നത്, ആനയെ കാണുന്ന ദൃഷ്ടി ആനയിലോ മനുഷ്യനിലോ മാത്രം നിർത്താതെ ഇരുവരുടെയും ഇടയിൽ കെട്ടിയിട്ടിരിക്കുന്ന അധികാരചങ്ങലയിലേക്കാണ് തിരിയുന്നതുകൊണ്ടാണ്. ആനയെക്കുറിച്ചുള്ള മുൻകാല കൃതികൾ കൂടുതലും അനുകമ്പ, വിസ്മയം, പരിസ്ഥിതിവേദന, സാംസ്കാരിക സ്മൃതി എന്നിവയിൽ നിന്നാണ് ആഖ്യാനം തീർത്തത്; മാതംഗലീല മാത്രം ആനയെ ഒരു രാഷ്ട്രീയവായനയുടെ മധ്യബിംബമാക്കുന്നു. ഇവിടെ ആനയുടെ കാലിലെ ചങ്ങല വെറും ഇരുമ്പല്ല, കീഴാളമനുഷ്യന്റെ ശരീരത്തിൽ പതിച്ച ജാതിചിഹ്നത്തിന്റെ പ്രതിരൂപമാണ്; പാപ്പാന്റെ അങ്കുശം വെറും പരിശീലനോപകരണമല്ല, സമൂഹത്തിന്റെ അദൃശ്യനിയന്ത്രണതന്ത്രമാണ്; ഉത്സവത്തിൽ പൊന്നണിയിച്ച് നിർത്തിയ ആന കീഴടക്കപ്പെട്ട മഹാശരീരത്തിന്റെ പ്രദർശനമാണ്. വനത്തിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മനുഷ്യാചാരത്തിന്റെ ദാസനാക്കിയ ആനയുടെ ജീവചരിത്രവും, ചരിത്രത്തിൽ നിന്നെങ്ങോ പിടിച്ചിഴച്ച് ജാതിവ്യവസ്ഥയുടെ ചവിട്ടുപടിയിലേക്കെറിഞ്ഞ കീഴാളമനുഷ്യന്റെ വംശചരിത്രവും ഇവിടെ ഒന്നിനൊന്ന് കണ്ണാടിയാകുന്നു. ഇതാണ് ഈ നോവലിന്റെ അപൂർവ മികവ്. സാഹിത്യത്തിൽ ആനയെ കുറിച്ച് മുമ്പും കരുണയോടെ എഴുതപ്പെട്ടിട്ടുണ്ട്, ഭയത്തോടെയും വിസ്മയത്തോടെയും എഴുതപ്പെട്ടിട്ടുണ്ട്; പക്ഷേ ആനയുടെ ശരീരത്തെ വായിച്ചുകൊണ്ട് മനുഷ്യസമൂഹത്തിന്റെ ജാതിയന്തരാവയവങ്ങൾ ശസ്ത്രക്രിയ ചെയ്യുന്നതുപോലെ തുറന്നുകാട്ടിയ കൃതി ഇത്ര ദാരുണമായ തീവ്രതയിൽ മുമ്പുണ്ടായിട്ടില്ല.
‘സഹ്യന്റെ മകൻ’ പോലുള്ള കവിതകൾ ആനയെ പ്രകൃതിയുടെ മകനായി അഭിഷേകം ചെയ്യുമ്പോൾ, മാതംഗലീല ആ അഭിമാനജീവിയെ മനുഷ്യസമൂഹം എങ്ങനെ തന്റെ ചടങ്ങുകൾക്കായി മുട്ടുകുത്തിച്ചുവെന്ന കറുത്ത ചരിത്രം രേഖപ്പെടുത്തുന്നു; ബഷീറിന്റെ ആന നഷ്ടപ്പെട്ട പ്രഭുത്വത്തിന്റെ വാചകസ്മൃതിയാണെങ്കിൽ, ഏച്ചിക്കാനത്തിന്റെ ആന നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ നിലവിളിസ്മൃതിയാണ്; വിനോയ് തോമസിന്റെ ആന പരിസ്ഥിതിയുടെ ആദിമനീതിയാണെങ്കിൽ, സന്തോഷ് ഏച്ചിക്കാനത്തിന്റെ ആന ജാതിവ്യവസ്ഥയുടെ ക്രൂരപരിശീലനത്തിൽ മനുഷ്യനൊപ്പം ചങ്ങലപിടിച്ചുനിൽക്കുന്ന സഹഅടിമയാണ്. അതുകൊണ്ടുതന്നെ മാതംഗലീല മലയാളത്തിലെ ആനപ്രമേയ സാഹിത്യത്തിന് പുതു വിമർശനദിശ തന്നെ നിർദേശിക്കുന്നു: ആനയെ നോക്കുമ്പോൾ നാം യഥാർത്ഥത്തിൽ കാണേണ്ടത് വന്യമഹിമയെയോ ഉത്സവഗംഭീരതയെയോ അല്ല, മനുഷ്യചരിത്രം തന്റെ അടിച്ചമർത്തൽ എങ്ങനെ മറ്റൊരു ജീവിയുടെ ശരീരത്തിൽ അഭ്യസിച്ചുവെന്നും അതേ പാഠം പിന്നീട് സ്വന്തം കീഴാളരിൽ ആവർത്തിച്ചുവെന്നുമുള്ള ഭീതിജനക സത്യമാണെന്ന് ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു. മുൻകാല കൃതികളിൽ ആന ഒരു കഥാപാത്രമോ പ്രതീകമോ ആയിരുന്നു; മാതംഗലീലയിൽ അത് ഒരു സമ്പൂർണ സാമൂഹിക തത്ത്വചിന്തയായി, ജാതിസ്മൃതിയുടെ മഹാശരീരമായി, മലയാള നോവൽ ചരിത്രത്തിൽ അനായാസം മറികടക്കാനാവാത്ത ഗജപുരാണരൂപമായി മാറുന്നു.
