വടം കെട്ടിയ വഞ്ചിയിൽ അവർ പന്ത്രണ്ടു പേരും ഒരുമിച്ചിരുന്നു. ഒരൊറ്റ കുടുംബം . ഒരേ മനസ്സോടെ കഥ പറഞ്ഞും, കളിചിരി പങ്കുവെച്ചും ജലാശയ യാത്ര.അവിടെ ജലപരപ്പോ , ആഴമോ, വടത്തിന്റെ കെട്ടുറപ്പോ ആരും ഗൗനിച്ചില്ല.
കൂട്ടത്തിൽ ഒരാൾ സ്നേഹാഘോഷങ്ങളിലൊന്നും ശ്രദ്ധിയ്ക്കാതെ മാറി ഇരുന്നു.അയാളുടെ ശരീരം അവിടെയും മനസ്സ് സ്വപ്ന ലോകത്തുമായിരുന്നു. ആ ലോകം നിറയെ ഏക്കറു കണക്കിനു വരുന്ന പാടവും, വ്യാപിച്ചു കിടക്കുന്ന തെങ്ങിൻ തോപ്പുകളും തറവാടും, കാവും അങ്ങിനെയങ്ങിനെ….
പെട്ടെന്ന് അയാളുടെ മനസ്സിൽ ദുരയുടെ ഇരുൾ മൂടി. രക്തബന്ധങ്ങൾക്ക് മേലെ തിന്മയുടെ ചാരം വീശിയടിച്ചു. ഒഴുകിക്കൊണ്ടിരിക്കുന്ന വഞ്ചിയ്ക്കു ചുറ്റും വീശിയടിക്കുന്ന ചുഴലിയ്ക്കായി അയാളുടെ മനസ്സ് ദാഹിച്ചു. കാറ്റിന്റെ താണ്ഡവത്തിൽ തല കീഴായി മറിയുന്ന വഞ്ചിയുടെ അമൂർത്ത ചിത്രം അയാളുടെ മനസ്സിനെ മദിപ്പിച്ചു.
‘ജല ആഴങ്ങളി’ലേക്ക് മരണ വെപ്രാളത്തോടെ കൈ കാലിട്ടടിക്കുന്ന യാത്രികർ… പതിനൊന്നു പേരേയും മരണം കീഴടക്കുമ്പോൾ കൈവരുന്ന സ്വത്തിന്റെ ബാഹുല്യം അയാളുടെ കണ്ണുകളിൽ സൂര്യവെളിച്ചം വീശി.കാരണം കൂട്ടത്തിൽ അയാൾക്ക് മാത്രമേ നീന്തൽ അറിയാമായിരുന്നുള്ളൂ
