എവിടെയോ കളഞ്ഞു പോയ കൗമാരം

അലകടലായ് അലയുന്ന യൗവ്വനതീരത്ത്,
കൗമാരം പാടിയ പാട്ടുകൾ.
വായിച്ച പുസ്തകങ്ങൾ
ചിലർ മടക്കിക്കുത്തിയ മുണ്ടും
മറ്റു ചിലർ ബെൽബോട്ടം പാൻ്റ് സും
ചീകിയ മുടിയുമായ്,
അന്നു നാം പല വഴികളിൽ നടന്നുപോയി
​സൈക്കിൾ ബെല്ലിൻ്റെ നാദത്തിൽ നെഞ്ചിടിപ്പ്,
തുടികൊട്ടി നിന്നൊരു കാലത്തിൻ ഓർമ്മകൾ.
മറഞ്ഞിരുന്നു നോക്കുന്ന കൺകോണിൽ മിന്നിയ,
മറക്കാത്ത മാന്ത്രികപ്പൊൻവെളിച്ചങ്ങൾ.
​തുണ്ടുകടലാസ്സിൽ കുറിച്ചൊരു പ്രണയവും,
തുടുവിരൽ തുമ്പാലെ കൈമാറും വേളയും.
ആരും കാണാതെ പുസ്തകത്താളുകൾക്കിടയിൽ,
കാത്തുവെച്ചൊരു മയിൽപ്പീലിത്തുണ്ടുകളും.
മഷിത്തണ്ടും വളപ്പൊട്ടുകളും
​അടുത്തൊരു സിനിമാ തിയേറ്ററിന്നിരുളിൽ,
കണ്ട
ജയൻ-ഷീല ചിത്രത്തിൻ മാസ്മരികത.
റേഡിയോയിൽ നിന്നൊഴുകിയ വിരഹത്തിൻ ഈണങ്ങൾ,
രാത്രിതൻ യാമത്തിൽ നെഞ്ചേറ്റിയ നിമിഷങ്ങൾ.
​ഒരു വാക്കുപോലും ഉരിയാടാൻ കഴിയാതെ,
ഉരുകുന്ന പ്രണയത്തിൻ ദാഹവുമായി നാം.
കണ്ണിൽക്കണ്ണിൽ നോക്കി
കഥകൾ പറഞ്ഞിരുന്ന,
കനവുകൾ പെയ്തൊരു കാലമിതത്രയും.
​അകലെ നിന്നുതിരുന്ന മുല്ലപ്പൂ പരിമളത്താൽ
അവളൊരുക്കിയൊരു പ്രണയത്തിൻ ദൂതുപോൽ.
എഴുപതുകളിലെ ആ കൗമാര തീരത്ത്,
എരിഞ്ഞുതീർന്നീടാത്ത
പ്രണയദാഹങ്ങൾ!

Share this:

Recently added