ഓർമ്മപ്പെയ്‌ത്ത്

വീടിനും സ്കൂളിനുമിടയ്ക്ക് ഒരു വയൽ വരമ്പുണ്ട്….

ജീവിതത്തേക്കാൾ വലുത്…

കർക്കിടകം കനത്ത മഴ വെള്ളപാച്ചിലിൽ

മെലിഞ്ഞു പോയ വരമ്പിൽ കോരിയിട്ട ചെളിയിലൂടെ നടന്ന്

സ്കൂളിൽ എത്തുമ്പോഴേക്കും വള്ളിചെരുപ്പ് ഉടുപ്പിന്റെ പിൻഭാഗത്തു

ഭംഗിയുള്ള ഒരു പാട് ചിത്രങ്ങൾ വരച്ചിട്ടുണ്ടാവും..

തോട് നിറഞ്ഞ് വെള്ളം വയൽ നിറഞ്ഞിരിക്കുന്നു.

ഓട്ടിടയിൽ കൂടി ഇറ്റിവീഴുന്ന മഴ തുള്ളികൾ നാലാംക്ലാസ്സിലെ

ബെഞ്ചിനെ മാത്രമല്ല എന്റെ ഓർമ്മകളെ കൂടി നനയ്ക്കുന്നുണ്ട്.

പുറത്തെ പെരുമഴ പെയ്തിന്റെ ആരവത്തിൽ ക്ലാസ്സ്‌ നിർത്തി

ബോർഡിലെഴുതിയ വിഷമഭിന്നത്തെ കണക്ക് മാഷ് വെറുതെ നോക്കിയിരിക്കും.
പുതുതായി എത്തിയ മലയാളം ടീച്ചർ മഴയുടെ അഹങ്കാരത്തെ ഗൗനിക്കാനേ പോയില്ല.

സിലബസിൽ ഇല്ലാതിരുന്ന ചില പാഠങ്ങൾ..

ജീവിതത്തിലെ വേറൊരു അദ്ധ്യായം തന്നെ ആയിരുന്നു

പെരുമഴ പെയ്ത്തിനോടൊപ്പമുള്ള സ്കൂൾ ജീവിതം.

കാഴ്ചകളോരൊന്നും നമ്മളെ വിട്ടുപോയിക്കൊണ്ടിരിക്കുന്നു.

കാലം മാറി…വിദ്യാലയങ്ങളും നൂതന സംവിധാനങ്ങളും..

നമ്മളും മക്കളുടെ കൂടെ വളർന്നു കൊണ്ടേയിരിക്കുന്നു.

എങ്കിലും എത്ര ചെങ്കടൽ നീന്തി കടന്നാലും

നനഞ്ഞു കുതിരാത്ത ചില ഓർമ്മകൾ ഉണ്ട്…

എല്ലാം നേടിയെടുക്കാനുള്ള ഓട്ടങ്ങൾക്കിടയിൽ മറന്നു വെച്ചവയൊന്നും

എങ്ങും പോയിട്ടില്ല..

എല്ലാം അവിടെ തന്നെയുണ്ട്.

ഏതോ കാലത്ത് ഏതോ ഒരു വീട്ടിൽ പെയ്ത് തീർന്ന കാലവർഷം

ഇന്നും മനസ്സിൽ പെയ്ത് നിറയുന്നുണ്ട്..

ജനലഴിക്കിടയിലൂടെ മഴ നോക്കി സ്വപ്നം കണ്ടിരുന്ന

ഒരു പെൺകുട്ടി ഇപ്പോഴും ജീവിക്കുന്നുണ്ട്.

നനഞ്ഞ മഴകളും കൊണ്ട വെയിലും കിട്ടിയ അടികളും

വീണ വഴികളും ഇപ്പോഴും എണ്ണിപെറുക്കുന്നുണ്ട്…

Share this:
About Author

Recently added